Tuesday, November 11, 2008

‘ആ മര’ത്തിന്റെ തണലുപറ്റാവുന്നവര്‍

എന്തു പറയുന്നു എന്നതല്ല എങ്ങനെ പറയുന്നു എന്നതാണ്‌ കാര്യം എന്ന ഉത്തരാധുനിക വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ പങ്കുവയ്ക്കുവാന്‍ ഉദ്ദേശിച്ച അനുഭവം, അതിന്റെ തീവ്രത തെല്ലും ചോര്‍ന്നുപോകാതെതന്നെ വിനിമയം ചെയ്ത ഒരു കവിതയാണ്‌ കുഴൂരിന്റെ 'ആ മരം'.

നാനാ ജാതിമതസ്തര്‍ സഹവര്‍ത്തിത്വത്തോടെ ജീവിച്ചുപോന്നിരുന്ന ഒരു സമൂഹത്തില്‍ സ്നേഹത്തിന്റെ, ഐശ്വര്യത്തിന്റെ, ആത്മീയ വിശുദ്ധിയുടെ ഒക്കെ പ്രതീകമായി ഒട്ടിനിന്നിരുന്നു ഒരാല്‍മരം. കണ്ടമാത്രയില്‍ തന്നെ കവിയെ അത് വൃക്ഷങ്ങളുടെ ഉള്ളറിയാമായിരുന്ന തന്റെ അപ്പനേയും, 'ആത്മാവില്‍ തൊട്ട്‌ അനുവാദം വാങ്ങി' ഇറുത്തെടുത്ത 'ഒരിലയുടെ ഓര്‍മ്മഞരമ്പുകള്‍' പുസ്തകത്തില്‍ അടച്ചുസൂക്ഷിച്ചിരുന്ന പഴയ കൂട്ടുകാരിയേയും ഒക്കെ ഓര്‍മ്മിപ്പിക്കുന്നു. നന്മയും, നൈര്‍മ്മല്യവും നിറഞ്ഞുനിന്ന ഒരു ഭൂതകാലത്തിന്റെ ഗൃഹാതുരസ്മരണകളുമായി അയാള്‍ ആ വൃക്ഷത്തെ സമീകരിക്കുന്നു. ജീവിതം വല്ലാതങ്ങ് വേട്ടയാടുമ്പോ, 'നിലവിട്ട' പല രാത്രികളില്‍ അയാള്‍ക്ക് സ്വാസ്ഥ്യമാവുന്നു ആ മരം. ആ തണലാണ്‌ പെട്ടന്ന് ഒരു വെള്ളിയാഴ്ച്ചകൊണ്ട്‌ നിഷ്ഠൂരം വെട്ടിമാറ്റപ്പെടുന്നത്‌.'ഹൃദയം ചിന്നിച്ചിതറിയതു കണക്കെ അതിന്റെ' ഇലകളും, 'രക്തം വാര്‍ന്ന് വെളുത്ത' ഞരമ്പുകളും കണ്ട്‌ 'കണ്ണുമുറിഞ്ഞ്‌' അയാള്‍
"ഓടിച്ചെന്നപ്പോള്‍ കണ്ടു
ആകാശത്തേയ്ക്ക്‌ കൈയ്യുയര്‍ത്തി കേഴുന്ന വിശ്വാസിയെ
നിന്നനില്‍പ്പില്‍ കൈ വെട്ടിയത്‌ പോലെ
ആ മരം"

മുറിഞ്ഞു വീണത്‌ കേവലം ഒരു മരമല്ല, മറിച്ച്‌ നമ്മുടേതുപോലൊരു ബഹുസ്വര സമൂഹത്തില്‍ തണല്‍ വിരിച്ചു നിന്നിരുന്ന മതമൈത്രി, മനുഷ്യസ്നേഹം തുടങ്ങിയ മൂല്യങ്ങള്‍ തന്നെയാണ്‌ എന്നത്‌ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നുണ്ട്‌ തുടര്‍ന്നുള്ള അവസാന അഞ്ചുവരികള്‍.
“അപ്പാ,
നനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു

മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത്‌ മരം കൊണ്ടാണപ്പാ ? “
വായനയെ വിലാപം പോലെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റുന്ന ഈ അഞ്ചു വരികള്‍ തന്നെയാണ് ഈ കവിതയുടെ വൈകാരിക പ്രഭവകേന്ദ്രവും. താഴെനിന്ന് മുകളിലേയ്ക്ക് നീറിപ്പിടിക്കുന്ന ഈ വൈകാരികത ആദ്യ വായനയില്‍ നാം ആവോളം അനുഭവിക്കുന്നുമുണ്ട്. അതിനു ശേഷം ഒരു രണ്ടാം വായനയക്കായി മടങ്ങിയെത്തുമ്പൊഴാണ് കവിത പൂര്‍വ്വാനുഭവത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു തലത്തില്‍ നിന്നുകൊണ്ട് വായനക്കാരനുമായി സംവദിക്കാന്‍ തുടങ്ങുന്നത്.

പ്രിയനും, അഞ്ചനയും പോയ മുറിയിലേയ്ക്ക്‌ പുതിയതായി താമസത്തിനെത്തിയത്‌ തൊപ്പിവച്ച കൂട്ടരാണ്‌.പൂണൂലും, ചന്ദനക്കുറിയുമുള്ള നാരായണനും, കൊന്തയും വെന്തിങ്ങയുമുള്ള അന്തോണിക്കും ശേഷം പ്രകടമായി മത ചിഹ്നങ്ങള്‍ അണിഞ്ഞു നടക്കുന്ന ചെറുപ്പക്കാരെ വേറെ കണ്ടിരുന്നില്ല എന്ന് ഓര്‍ക്കുന്ന കവി ഒരു രാത്രി അവരുടെ മുറിയില്‍നിന്ന് ഈണത്തിലുള്ള പ്രസംഗം കേട്ടിരുന്നെങ്കിലും
"വാക്കുകള്‍ സംഗീതമാകുന്ന
കാലമെന്നോ മറ്റോ" മാത്രമെ അതിനെ കരുതുന്നുള്ളു. അങ്ങനെയിരിക്കെയാണ്‌ ആ വെള്ളിയാഴ്ച്ച എത്തുന്നത്‌.

തൊപ്പിവച്ച കൂട്ടരാണ്‌ മരം വെട്ടിയിട്ടത്‌ എന്ന വ്യക്തമായ്‌ ധ്വനിപ്പിച്ച ശേഷമാണ്‌ തണലും പ്രാണവായുവും തരുന്ന അതേ മരം കൊണ്ട്‌ തന്നെയാണല്ലോ കുരിശുകളും ഉണ്ടാക്കപ്പെടുന്നത്‌ എന്ന നെടുവീര്‍പ്പിലേയ്ക്ക്‌ കവിത സമാപിക്കുന്നത്‌.പൂണൂലും ചന്ദനക്കുറിയും അണിഞ്ഞു നടന്നിട്ടും നാരായണനോ, കൊന്തയും വെന്തിങ്ങയുമായി നടന്നിട്ടും അന്തോണിയോ താനിരിക്കുന്ന കൊമ്പു മുറിക്കുന്ന ഇത്തരം ഒരു വികല ദര്‍ശനത്തിലേയ്ക്ക്‌ വഴിതെറ്റി പോയില്ല.(അഥവാ അങ്ങനെ ഒരു സൂചനയും കവിത തരുന്നില്ല) അവിടെനിന്ന് തിരിച്ച്‌ വായിക്കുമ്പോള്‍ സദാ മതചിഹ്നങ്ങള്‍ അണിഞ്ഞ്‌ നടക്കുന്ന കടുത്ത വിശ്വാസികളായ നാരായണനില്‍നിന്നും, അന്തോണിയില്‍നിന്നും ഒക്കെ വ്യത്യസ്തമായ്‌ എന്തൊക്കെയോ ചില നീചസാന്നിദ്ധ്യങ്ങള്‍ ആ തൊപ്പിവച്ച ചെറുപ്പക്കാരില്‍(അവരുടെ വിശ്വാസത്തില്‍) ഉണ്ടായിരുന്നുവോ എന്ന ഒരു ശങ്കയ്ക്ക്‌ സ്വാഭാവികമായും ഇടമുണ്ടാവുന്നു.(നാരായണനും, അന്തോണിക്കും പേരുള്ളപ്പോള്‍ തൊപ്പിക്കാര്‍ എന്നത്‌ ഒരു സര്‍വ്വനാമമാണ്‌) ഇവിടെ അവര്‍ കേവലം വ്യക്തികള്‍ എന്ന നിലവിട്ട്‌ പ്രതീകങ്ങളായി മാറുന്നു. അല്ലെങ്കില്‍ അങ്ങനെ വായിക്കപ്പെടാനുള്ള നിലം ഒരുങ്ങുന്നു. കാവ്യഘടനയുടെ ഹൃദയഭാഗത്ത്‌ എടുത്തുമാറ്റാനാവത്ത വണ്ണം ഒട്ടിനില്‍ക്കുന്നതുകൊണ്ട്‌ തന്നെ നാരായണനും , അന്തോണിയും തുറന്നിടുന്ന വ്യാഖ്യാന സാധ്യതകള്‍ അവിടെനിന്ന് മുകളിലേയ്ക്കും, താഴോട്ടും, കവിതയുടെ ഓരോ ഞരമ്പിലും വന്നു നിറയുന്നുണ്ട്. ആ ഒരു പരിപ്രേക്ഷ്യത്തില്‍നിന്ന് കവിതയെ സമീപിക്കുന്ന വായനക്കാരന്‌ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വവാദികള്‍ നിരന്തരമുള്ള പ്രചാരവേലകളിലൂടെ നമ്മുടെ സമൂഹമനസ്സിലേയ്ക്ക്‌ കുത്തിവയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ ചില മുന്‍വിധികളെ അറിഞ്ഞോ അറിയാതെയോ 'ആ മര'വും പിന്‍പറ്റുന്നു എന്ന നിഗമനത്തിലെ എത്തിച്ചേരാനാവു.

ബിംബം, പ്രതീകം തുടങ്ങിയ സൂചകങ്ങളുടെ സ്വയം അപനിര്‍മ്മിക്കുന്ന കവിത പലപ്പൊഴും കവിയെ മറികടന്ന് സ്വതന്ത്ര സഞ്ചാരം നടത്തുന്നതു കാണാം.അത്‌ സൂചിപ്പിക്കുന്നത്‌ കവിത എന്ന മാധ്യമത്തിന്റെ ജൈവ സ്വഭാവത്തെയാണ്‌. അങ്ങനെ സചേതനമാവുന്ന കവിതയുടെ സഞ്ചാരങ്ങള്‍ അയാള്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ച അനുഭവമണ്ഡലവും കടന്ന് കാല, ദേശ, ഭാഷാപരിധികളെയൊക്കെ ലംഘിച്ച് അനശ്വരതയൊളം പോയേക്കാം.അതുപോലെ, ചിലപ്പോഴെങ്കിലും കവി കാണാതെപോയ ചില പതിഞ്ഞ ധ്വനികളിലൂടെ പെരുകി പെരുകി അത് ഋണാത്മകമായ ചില ഇരുട്ടറകളിലെയ്ക്ക് വഴിതെറ്റി ചെന്നുകയറിയെന്നും വരാം . 'ആ മരം' എന്ന കവിത കവിയുടെ ഇച്ഛാശക്തിയെ മറികടന്ന് അത്തരം ഒരു അപഥ സഞ്ചാരം നടത്തുന്നുണ്ടെങ്കില്‍ അത്‌ കവി അറിയണം. പ്രതിലോമ ശക്തികളുടെ കൈയ്യില്‍ അത് ഒരു പ്രചരണ ആയുധമാകുന്നതില്‍നിന്ന് തടയണം.ചുരുങ്ങിയ പക്ഷം അത്തരം ഒരു വായനാ സാധ്യത തന്റെ ദര്‍ശനമായി വ്യാഖ്യാനിക്കപ്പെടാതിരിക്കാനെങ്കിലും അതയാളെ സഹായിച്ചേക്കും.

Thursday, August 28, 2008

അപനിര്‍മിതിയുടെ കാരശ്ശേരിപര്‍വം

എങ്ങനെ ഒരു വ്യക്തിയെ അപനിര്‍മിക്കാം...?
ആദ്യം ഇരയെ ഒരു പാഠത്തിലേക്ക്‌ ചുരുക്കണം. അതിനായി അയാളുടെ ജീവിതം എന്ന തുടര്‍ പാഠത്തില്‍ നിന്ന് ലക്ഷ്യവേധിയായി തോന്നുന്ന വരികളെ, വാക്കുകളെ, ഖണ്ഡങ്ങളെ അടര്‍ത്തിയെടുത്ത്‌ അവയില്‍ സ്വതന്ത്ര അസ്തിത്വം ആരോപിച്ച്‌ കൂട്ടിയിണക്കണം. അങ്ങനെ ഒരു ചതുരത്തിലേക്ക്‌ വ്യക്തിയെ ചുരുക്കി പാകപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ കശാപ്പിന്റെ ഊഴമായി. കോശങ്ങളും കശേരുക്കളും ഉള്‍പ്പെടെ നുറുക്കിയെടുത്ത വ്യക്തിയെ മുന്‍പെ തയ്യറാക്കിവച്ച പാത്രത്തില്‍ വിളമ്പി വിഭവത്തിനു ഒരു പേരും നല്‍കിക്കഴിഞ്ഞാല്‍ ചടങ്ങ്‌ പൂര്‍ണമായി.മാധവനും ആനന്ദും ഹിന്ദുവര്‍ഗീയവാദികളായി, ബഷീര്‍ ഇസ്ലാമിക വര്‍ഗീയവാദിയായി, കാരശ്ശേരി സംശയിക്കപ്പെടേണ്ട സര്‍വസമ്മതനുമായി.

അധികാരത്തിനായി സന്ധിയില്ലാസമരം നടത്തുന്ന, ഫാസിസ്റ്റ്‌ ചട്ടക്കൂടുള്ള സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം മതേതര ജനാധിപത്യവാദിയായ ഓരോ സ്വതന്ത്രചിന്തകനും പ്രത്യക്ഷ ശത്രുപക്ഷങ്ങളേക്കാള്‍ വലിയ ഭീഷണിയാണ്‌.ശത്രുക്കള്‍ ഉയര്‍ത്തുന്ന വാദങ്ങളും, ആരോപണങ്ങളും അവരില്‍നിന്നും നേരിടേണ്ടിവരുന്ന ആക്രമണങ്ങള്‍ പോലും തങ്ങളുടെ പ്രവര്‍ത്തകരെ അനിവാര്യമായ ഒരു പ്രതിരോധത്തിലേയ്ക്ക്‌ ഒരുമിച്ച്‌ നിര്‍ത്തും എന്നതുകൊണ്ട്‌ ശത്രുക്കള്‍ ഇത്തരം ശക്തികളുടെ ഒരാവശ്യമാണ്‌.അങ്ങനെയൊരു ശത്രുപക്ഷം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍കൂടി സാങ്കല്‍പ്പികമായ ഒന്നിനെ അവര്‍ കല്‍പ്പിച്ചെടുത്ത്‌ ഒരു നിതാന്ത ഭീഷണിയായി മറുപക്ഷത്ത്‌ നിര്‍ത്തും.ഇന്ത്യയിലെ വര്‍ഗ്ഗീയ സംഘടനകളൊക്കെ തങ്ങളുടെ പക്ഷത്തേയ്ക്ക്‌ അണികളെ കൂട്ടുന്നത്‌ അത്തരം ചില അയഥാര്‍ത്ഥഭീഷണികളെ യാഥാര്‍ത്ഥ്യമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ്‌.അതുകൊണ്ട്‌തന്നെ ഏതെങ്കിലും ഒരു മതത്തിനുള്ളില്‍ നിന്നുകൊണ്ട്‌ അതിന്റെ നവോദ്ധാനത്തിനായി പ്രയത്നിക്കുന്ന മനുഷ്യര്‍ ആ മതത്തിനു മാത്രമല്ല ഇതരമതങ്ങള്‍ക്കും അനഭിമതരായിരിക്കും.അത്തരം ബിംബങ്ങളെ തകര്‍ക്കാന്‍ അവര്‍ പരസ്പരം സഹവര്‍ത്തിക്കും.അതിനായി ഏത്‌ ഉത്തരാധുനികസങ്കേതത്തെയും ദുരുപയോഗപ്പെടുത്തും.

'സര്‍വസമ്മതന്മാരെ' സംശയിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട്‌ മലയാളം വാരികയില്‍ എഴുതിയ ലേഖനത്തിലൂടെ ശ്രീ എ.എം ഷീനാസ്‌, ( http://yuvapaksham.blogspot.com/2008/06/blog-post_09.html ) എം എന്‍ കാരശ്ശേരി എന്ന 'സ്വതന്ത്ര ബുദ്ധിജീവി'യെ ഉടച്ച്‌ തനിക്കാവശ്യമുള്ള മറ്റൊന്നായി വാര്‍ത്തെടുക്കുന്നത്‌ അപനിര്‍മാണം എന്ന സങ്കെതം ഉപയോഗിച്ചാണ്‌.മലയാളിയുടെ പൊതുജീവിതത്തില്‍ സുപരിചിതനും സുസമ്മതനുമായ കാരശ്ശേരിമാഷെന്ന മതേതര ജനാധിപത്യവാദിയെ എടുത്തുപറയേണ്ട വൈദഗ്ധ്യത്തോടുകൂടി ഷിനാസ്‌ ഒരു ചതുരത്തിലേക്ക്‌ ഒതുക്കുന്നത്‌ ശ്രദ്ധിക്കുക. 'സങ്കീര്‍ണ്ണ സംഭവങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും പിടിതരാത്ത മനസ്സുള്ള, വീക്ഷണങ്ങളില്‍ അപ്രവചനീയവൈരുദ്ധ്യം കാത്തുസൂക്ഷിക്കുന്ന വ്യക്തി.......' എന്ന ഷിനാസിന്റെ പുത്തന്‍ കാരശ്ശേരിനിര്‍വചനത്തിന്റെ ആദ്യഭാഗം വിരല്‍ചൂണ്ടുന്നത്‌ അദ്ദേഹം കൈകാര്യം ചെയ്ത സങ്കീര്‍ണസംഭവങ്ങളില്‍ പ്രഥമഗണനീയങ്ങളായ ചേകനൂര്‍ ഷാബാനു സംഭവങ്ങളിലേക്കാണ്‌. ചേകന്നൂര്‍ വധം 'മലയാളി മനസ്സാക്ഷിക്കു മുന്‍പില്‍ മറവിക്കു വിട്ടു കൊടുക്കാത്തവിധം നോവുന്ന ഒരു ചോദ്യ ചിഹ്നമായി വര്‍ഷങ്ങളോളം നിലനിര്‍ത്തുന്ന'തില്‍ കാരശ്ശേരിമാഷ്‌ വഹിച്ച പങ്ക്‌ ലേഖകന്‍തന്നെ അംഗീകരിക്കുന്നുണ്ട്‌.പക്ഷേ ഈ പങ്കിനെ പിന്നീട്‌ ലേഖകന്‍ അപനിര്‍മിക്കുന്നത്‌ 'ചേകന്നൂര്‍വധത്തിനുപിന്നിലെ ബുദ്ധികേന്ദ്രങ്ങളെന്നു പൊതുജനം സംശയിക്കുന്ന ശക്തികളുമായി സി.പി.എം പോലുള്ള രാഷ്ട്രീയപാര്‍ടികള്‍ നിര്‍ലജ്ജമായ വോട്ടുബാങ്ക്‌കൂട്ടുകെട്ടിന്‌ സമാരംഭം കുറിച്ചപ്പോള്‍ ', 'ചേകന്നൂര്‍ പ്രശ്നത്തില്‍ കാരശ്ശേരി പ്രദര്‍ശിപ്പിച്ച രചനാപരമായ രണോത്സുകത' കണ്ടില്ല എന്ന്‌ ആരോപിച്ചു കൊണ്ടാണ്‌. കാരശ്ശെരി എന്ന വ്യക്തിയുടെ സാമൂഹ്യജീവിതത്തിലെ എടുത്തു പറയേണ്ട നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട്‌തന്നെ അവയെ അപ്രസക്തമാക്കാന്‍ ഷീനാസിന്‌ ഒരൊറ്റവാചകം മാത്രമേ വേണ്ടിവന്നുള്ളു എന്ന് പറഞ്ഞാല്‍ അത്‌ അദ്ദേഹത്തിന്റെ അദ്ധ്വാനത്തെ കുറച്ചുകാണലാവും. കാരണം പകലുപോലെ വ്യക്തമായ ഒരുപാട്‌ വസ്തുതകളെ തമസ്കരിക്കുക എന്ന അസാധ്യമായ കര്‍മ്മമാണ്‌ അദ്ദേഹത്തിന്‌ അഭിമുഖീകരിക്കാന്‍ ഉണ്ടായിരുന്നത്‌.ഇടതുപക്ഷത്തിന്റെ 'നിര്‍ലജ്ജമായ വോട്ട് ബാങ്ക്‌ കൂട്ടുകെട്ടുക'ളെക്കുറിച്ച്‌ കലാകൗമുദി വാരികയില്‍ എം. സഞ്ജീവനുമായുള്ള അഭിമുഖത്തില്‍ കാരശ്ശേരി പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക."കമ്മ്യൂണിസ്റ്റുകള്‍ വിചാരിക്കുന്നത്‌ ഒരു കമ്മ്യൂണലിസ്റ്റിനെ കമ്മ്യൂണിസ്റ്റ്‌ ആക്കാമെന്നാണ്‌.എന്നാല്‍ ലോകത്തൊരിടത്തും കമ്മ്യൂണലിസ്റ്റുകള്‍ കമ്മ്യൂണിസ്റ്റുകളായിട്ടില്ല.എന്നാല്‍, കമ്മ്യൂണലിസ്റ്റുകള്‍ സൗഹൃദത്തിലൂടെ കമ്മ്യൂണിസ്റ്റുകളെ കമ്മ്യൂണലിസ്റ്റുകളാക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌".
മേല്‍പ്പറഞ്ഞ ഉദ്ധരണി ഉള്‍പ്പെടുന്ന ആ അഭിമുഖം പ്രസിദ്ധീകരിച്ചുവന്നതോടെ സര്‍വ്വസമ്മതനായ കാരശ്ശേരിയെ ‘സര്‍വ്വാത്മനാ‘ സമ്മതിക്കുന്ന ഇടതുപക്ഷത്തിന്റെ മുഖപത്രത്തില്‍ ഇടതുബുദ്ധിജീവിയായ പി.കെ പോക്കര്‍ 'കമ്മ്യൂണിസ്റ്റ്‌വിരുദ്ധതയുടെ കാരമുള്ളുകള്‍, അഥവാ ഭൂതാവേശിതര്‍ തീര്‍ക്കുന്ന വാരിക്കുഴികള്‍' എന്ന തലക്കെട്ടുള്ള കവര്‍സ്റ്റോറി രചിച്ചു.പ്രഖ്യാപിതഇടതുപക്ഷത്തിന്റെ വലതുപക്ഷവ്യതിയാനങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ വലതുപക്ഷആശയങ്ങളുടെ പ്രചരണത്തിനാവശ്യമായ രാഷ്ട്രീയസ്ഥലി ഒരുക്കുന്ന കപടഇടതന്‍ എന്ന് പരിഹസിച്ചു.ഇവിടെ കാരശ്ശേരി മതെതരവിരുദ്ധ സംഘടനകള്‍ക്കും ഇടതുപക്ഷത്തിനും ഒരുപോലെ വെറുക്കപ്പെട്ടവനായി തീരുന്നതു കാണാം.

കാരശ്ശേരി തങ്കാര്യത്തില്‍ മാത്രം രണോല്‍സുകനായ അവസരവാദിയാണെന്ന് സ്ഥാപിക്കാന്‍ എ.എം ഷീനാസ്‌ മുന്നോട്ട്‌വയ്ക്കുന്ന കാരണം അയാള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകളുമായുള്ള ഇടതുപക്ഷത്തിന്റെ അവസരബാന്ധവത്തിന്‌ എതിര്‍വാക്കു മിണ്ടിയിട്ടില്ലെന്നതാണ്‌.ഇടതുപക്ഷത്തിനു അയാളോടുള്ള അകല്‍ച്ചയോ ,താല്‍ക്കാലികമായ പാര്‍ലമെന്ററിനേട്ടങ്ങള്‍ക്കായി മൗദൂദിസ്റ്റ്‌ സംഘടനകളുമായി പോലും ബന്ധമാവാം എന്ന പ്രായോഗികരാഷ്ട്രീയമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അവസരവാദത്തിന്‌ സൈദ്ധാന്തിക അടിത്തറ പണിയാന്‍ പാടുപെടുന്ന കെ.ഈ.എനെ പോലെയുള്ളവരെ വിമര്‍ശിച്ചതിന്റെ പേരിലും..!ആ നിലയ്ക്ക്‌ സര്‍വ്വസമ്മതരായ കാരശ്ശേരിയെ പോലുള്ളവരെ സംശയിക്കുക തന്നെ വേണ്ടേ..?ഒപ്പം ഷീനാസിനെ പോലുള്ള വസ്തുനിഷ്ഠമായി പത്രപ്രവര്‍ത്തനം നടത്തുന്നവരെ ശ്ലാഘിക്കുകയും വേണം.

നിര്‍വചനത്തിന്റെ രണ്ടാംഭാഗം 'വീക്ഷണങ്ങളില്‍ അപ്രവചനീയവൈരുദ്ധ്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം' എന്നതാണ്‌.തന്റെയീ വാദത്തെ സ്ഥാപിക്കുവാനായി വസ്തുനിഷ്ഠമായ തെളിവുകളൊന്നും മുന്നോട്ടുവെക്കാതെ വ്യക്തിനിഷ്ഠമായ ചില പരാമര്‍ശങ്ങള്‍ നടത്തുക മാത്രമാണ്‌ ലേഖകന്‍. തൊഴിലില്‍നിന്ന് രാജി വെച്ചോ അല്ലാതെയോ ഒരാള്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തനങ്ങളെ ആ നിലയ്ക്കു മാത്രം ഋണാത്മകമായി കണക്കാക്കാനവുമോ? ഇത്തരമൊരു നിഗമനത്തില്‍ എത്തുന്നതിനു മുന്‍പെ പ്രസ്തുത മാധ്യമത്തില്‍ അയാള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടി വിശകലനവിധേയമാക്കപ്പെടേണ്ടതല്ലെ? കൈരളിയും ദേശാഭിമാനിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു എന്ന ഒറ്റകാരണം കൊണ്ട്‌ ഇടതുപക്ഷത്തിനു വന്നുപെട്ട അപചയങ്ങള്‍ക്ക്‌ എതിരെ കാരശ്ശേരി ശബ്ദിച്ചിരുന്നില്ല എന്നു നാളിതുവരെയുള്ള അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനം മുന്‍നിര്‍ത്തി ഒരാള്‍ക്ക്‌ തെളിയിക്കാനാവുമോ? പ്രത്യക്ഷമായിത്തന്നെ അത്തരം ഒരു അയിത്തം ഈ മാധ്യമങ്ങള്‍ അര്‍ഹിക്കുന്നുവെങ്കില്‍ മതേതര ജനാധിപത്യ വാദിയായ ഒരെഴുത്തുകാരനു ആശയപ്രകാശനത്തിനായി തിരഞ്ഞെടുക്കാനാവുന്ന ഏതൊക്കെ മാധ്യമങ്ങളാണ്‌ ഇന്ന്‌ മലയാളത്തില്‍ ബാക്കിയുള്ളതെന്നു അയാള്‍ക്ക്‌ ഉപദേശിക്കാനാവുമൊ? കാരശ്ശേരിയുടെ സാംസ്കാരികപ്രവര്‍ത്തനങ്ങളുടെ വസ്തുനിഷ്ഠമായ തെളിവുകളാണ്‌ വ്യത്യസ്ഥമാധ്യമങ്ങളില്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും മറ്റു പരിപാടികളും. അവയുടെ ഘടനയെയും ഉള്ളടക്കത്തെയും പരിശോധിച്ച്‌ തന്റെ വാദങ്ങള്‍ക്ക്‌ തെളിവുകള്‍ കണ്ടെടുക്കാതെ കേവലമായ സാമാന്യവല്‍കരണത്തിലൂടെ ലേഖകന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാരശ്ശേരിയുടെ വ്യക്തിത്വം അയാളുടെ ഒരു അജണ്ട മാത്രമാണ്‌.വ്യക്തിത്വങ്ങളുടെ അപഗ്രഥനത്തില്‍ അപനിര്‍മാണം പോലുള്ള ഉത്തരാധുനികസങ്കേതങ്ങള്‍ ഉപയോഗിക്കുമ്പോഴും ഇത്തരം എഴുത്തുകാര്‍ ശ്രമിക്കുന്നത്‌ വ്യക്തിത്വത്തെ അത്‌ നിലനില്‍ക്കുന്ന തലത്തില്‍ വിശകലനം ചെയ്യുന്നതിനു പകരം മുന്‍ കൂര്‍ തയ്യാറാക്കപ്പെട്ട നിഗമനത്തിലേക്ക്‌ തിരുകിക്കയറ്റാന്‍ ആകുംവിധം അതിനെ പാകപ്പെടുത്താനാണ്‌.

വിസ്താരഭയം കൊണ്ട്‌ ശ്രീ കെ. പി സലാം വിട്ടു കളഞ്ഞതിനെ പൂരിപ്പിക്കാനിറങ്ങിയ ഷിനാസ്‌ 'ആശയതലത്തില്‍ ശക്തമായി എതിര്‍ക്കുന്ന ചിലരെ വ്യക്തിതലത്തില്‍ സുഖിപ്പിക്കാനുള്ള കാരശ്ശേരിയുടെ അസാധാരണമായ കഴിവിനെ' വിശദീകരിക്കുന്നത്‌ ബാലിശമായ ചില വാദങ്ങളിലൂടെയാണ്‌. കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ എല്ലാംതന്നെ പ്രാപ്യമായിട്ടുള്ള ഒരാള്‍ തന്റെ ആശയപ്രകാശനത്തിനായി അല്ലെങ്കില്‍ സാംസ്കാരികപ്രവര്‍ത്തകനെന്ന നിലയിലുള്ള തന്റെ പ്രതിച്ഛായയെ ഊട്ടിയുറപ്പിക്കാനായി ആദര്‍ശങ്ങളൊക്കെ ഇട്ടെറിഞ്ഞു എന്ന്‌ പ്രബോധനം പത്രത്തിലെ 'സ്നേഹസംവാദം' എന്ന ഒരു പംക്തിയിലെ പങ്കാളിത്തം മാത്രം അടിസ്ഥാനമാക്കി വായനക്കാരന്‍ വിശ്വസിക്കണോ? അതും സംവാദത്തിലെ പങ്കാളിയായ അബ്ദുറഹിമാന്‍ അയാളുടെ സതീര്‍ത്ഥ്യനായിരുന്നു എന്നിരിക്കെ. ഒരു പ്രത്യയശാസ്ത്രത്തെക്കുറിച്ച്‌ ഒരേ വീക്ഷണം പങ്കുവയ്ക്കുന്ന രണ്ട്‌ പേര്‍ ചേര്‍ന്ന് ആ പ്രത്യശാസ്ത്രത്തെ വിശകലനം ചെയ്യുന്നതിനെയാണോ സംവാദം എന്നു വിളിക്കുന്നത്‌? മൗദൂദിസ്റ്റ്‌പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന, ഒരുപിടി മനുഷ്യരെയെങ്കിലും അതിലേയ്ക്ക്‌ തെളിക്കാന്‍ കഴിഞ്ഞ ഒരു മനുഷ്യനുമായി 'മുസ്ലിങ്ങളുടെ ഇടയില്‍ സാമാന്യം പച്ച പിടിച്ച ഒരേയൊരു പത്ര'ത്തില്‍ ഒരു സംവാദത്തിന്‌ വേദി ഒരുങ്ങിയാല്‍ മതേതരജനാധിപത്യവിശ്വാസിയായ ഒരു സാംസ്കാരികപ്രവര്‍ത്തകന്‍ അത്‌ ഏറ്റെടുക്കരുതായിരുന്നോ? അപനിര്‍മ്മിതിയുടെ പുതിയ നിഘണ്ടുവില്‍ സംവാദത്തിന്‌ സുഖിപ്പിക്കലെന്നൊ അര്‍ത്ഥം..!

'ചേന്നമംഗലൂരിലെ എഴുത്തുകാരെക്കുറിച്ച്‌ പറയുമ്പോള്‍ മതേതരവാദിയായ കാരശ്ശേരി ഉയര്‍ത്തിക്കാണിക്കുന്നത്‌ മതേതര വിരുദ്ധരായ ഒ അബ്ദുറഹ്മാനെയും ഒ അബ്ദുള്ളയെയുമാണ്‌' എന്നു പറയുന്ന ലേഖകന്‍ ഇതോടൊപ്പം പരാമര്‍ശിക്കപ്പെട്ട ഹമീദ്‌ ചേന്നമംഗലൂരിന്റെതുള്‍പ്പെടെയുള്ള മറ്റു ചില പേരുകള്‍ സൗകര്യപൂര്‍വം വിട്ടു കളയുന്നു. കാരശ്ശേരിക്ക്‌ മൗദൂദിസ്റ്റ്‌ പ്രത്യയശാസ്ത്രത്തോട്‌ എതിര്‍പ്പാണെന്നുള്ള കാര്യത്തില്‍ ലേഖകനു പോലും രണ്ടഭിപ്രായമില്ലെന്നിരിക്കെ, അദ്ദേഹം മൗദൂദിസ്റ്റ്‌ പാളയത്തിലേക്ക്‌ പാലം പണിഞ്ഞുവെന്നും ,അവരെ സുഖിപ്പിക്കുംവിധം ലേഖനങ്ങള്‍ എഴുതിയെന്നും മറ്റും ഉള്ള ആരോപണങ്ങള്‍ക്ക്‌ എന്തു സാധുതയാണുള്ളത്‌? പ്രബോധനത്തില്‍ പ്രസിദ്ധപ്പെടുത്തിയ സ്നേഹസംവാദത്തില്‍ നിന്നൊ വാരാദ്യ മാധ്യമത്തില്‍ അച്ചടിച്ചുവന്ന ഓര്‍മക്കുറിപ്പുകളില്‍ നിന്നോ തന്റെ ആരോപണം തെളിയിക്കുവാന്‍ പോന്ന വിധത്തിലുള്ള ഒരു ഉദ്ധരണി പോലും കണ്ടെത്താന്‍ ഇതെഴുതിയ ആള്‍ക്ക്‌ കഴിഞ്ഞിട്ടില്ല.ഒരു എഴുത്തുകാരന്റെ ഏതാനും ലേഖനങ്ങളോ കുറിപ്പുകളോ ഒരു പ്രത്യേക മാധ്യമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നതുകൊണ്ട്‌ അയാള്‍ ആ മാധ്യമതിന്റെ പ്രത്യയശാസ്ത്രം പങ്കുവയ്ക്കുന്നു എന്ന് ഉറപ്പിക്കാനാവുമോ? അങ്ങനെയെങ്കില്‍ ഓരോ മാധ്യമത്തിലും ഒരിക്കലെങ്കിലും എഴുതിയിട്ടുള്ള ഓരോ എഴുത്തുകാരനും അതാത്‌ മാധ്യമങ്ങളുടെ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നു പറയേണ്ടതല്ലേ? 'വര്‍ത്തമാന'ത്തില്‍ ഒരു കുറിപ്പെങ്കിലും എഴുതിയിട്ടുള്ളവരൊക്കെ മുജാഹിദുകളല്ലെ?

ഷീനാസ്‌ തന്റെ ലേഖനത്തിലൂടെ എം. എന്‍ കാരശ്ശേരി എന്ന വ്യക്തിയെ അപനിര്‍മ്മിച്ചെടുക്കുന്നത്‌ അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങളില്‍ നിന്നും എഴുത്തില്‍ നിന്നും തനിക്കാവശ്യമുള്ളവ മാത്രം അഴിച്ചെടുത്തും ബാക്കിയുള്ളവ മനപൂര്‍വ്വം വിട്ടുകളഞ്ഞും കൊണ്ടാണ്‌.അത്തരത്തില്‍ ആര്‍ക്കും ആരെയും എന്തുമാക്കി തീര്‍ക്കാവുന്നതാണ്‌.നമ്മുടെ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളില്‍ ഇത്തരം അപനിര്‍മ്മിതികള്‍ ഇപ്പൊള്‍ ധാരാളം നടക്കുന്നുമുണ്ട്‌.ഇതിന്റെ ഇരയാവുന്ന മനുഷ്യരെ അല്ല ഇത്തരം ശ്രമങ്ങളെയാണ്‌ നാം സംശയിക്കേണ്ടിയിരിക്കുന്നത്‌.

നാളിതുവരെയുള്ള സാഹിത്യ സാംസ്കാരിക ചരിത്രം ഭഞ്ജിക്കപ്പെട്ട വിഗ്രഹങ്ങളുടേത്‌ കൂടിയാണ്‌. പക്ഷേ കേരളീയസമൂഹം പതിറ്റാണ്ടുകളിലൂടെ നേടിയെടുത്ത നവോത്ഥാനമൂല്യങ്ങളൊന്നൊന്നായി അപ്രായോഗികമെന്നനിലയില്‍ കൈയൊഴിക്കപ്പെടുകയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലൊട്ടാകെ നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടുവെന്നു നാം വിശ്വസിച്ചിരുന്ന ജീര്‍ണതകള്‍ പൊതുജീവിതത്തെ തന്നെ ചോദ്യം ചെയ്യും വിധം ശക്തിയാര്‍ജ്ജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത്‌,അത്തരം ജീര്‍ണ്ണതകള്‍ക്കെതിരേ യുക്തിഭദ്രമായ നിലപാടുകള്‍ എടുക്കുന്ന വ്യക്തിത്വങ്ങള്‍‍ക്കുനേരേ ആസൂത്രിതമായി നടപ്പിലാക്കപ്പെടുന്ന വ്യക്തിഹത്യകളുടെ തുടര്‍ച്ചയെ മുന്‍ കാലങ്ങളിലെപ്പോലെ സ്വാഭാവികമായി കാണാന്‍ കഴിയില്ല.മതേതര സ്വതന്ത്ര മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരെന്ന്‌ പൊതുസമൂഹം വിശ്വസിക്കുന്ന വ്യക്തിത്വങ്ങളെ അതാര്യവും യുക്തിരഹിതവുമായ വാദമുഖങ്ങള്‍ ഉപയോഗിച്ച്‌ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരെ സഹായിക്കാനാണെന്നത്‌ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാണ്‌. അത്തരം ശ്രമങ്ങള്‍ക്കെതിരേ സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യരുടെ കൂട്ടായ്മകള്‍ ഉയര്‍ന്നുവരേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യവും.

Wednesday, March 26, 2008

കെട്ടു പൊട്ടിക്കുന്ന കവിത

ബിംബങ്ങളും രൂപകങ്ങളും പോലും കവിതയ്ക്ക് ഭാരമാകാം എന്ന ഉത്തരാധുനിക സൌന്ദര്യദര്‍ശനവുമായി ചേര്‍ന്നു നിന്നുകൊണ്ട് കണ്ടിട്ടും കാണാതെ പോകുന്ന നിരവധി നാട്ടുകാഴ്ച്ചകളെക്കുറിച്ച് പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നു വിഷ്ണുപ്രസാദ് എന്ന കവി.അനിതരസാധാരണമായ നിരീക്ഷണപാടവത്തോടെ, വിശദാംശങ്ങള്‍ ഒന്നും വിട്ടുപോകാതെ ഭാഷയിലേയ്ക്ക്‌ സന്നിവേശിപ്പിക്കപ്പെട്ട നിരവധി ദൃശ്യാനുഭവങ്ങളുണ്ട്‌ ഇയാളുടെ കവിതകളില്‍. ഋജുവായ ഒരു ആഖ്യാനശൈലി അവലംബിച്ചുകൊണ്ട്‌ തികഞ്ഞ ലാളിത്യത്തോടെ വരച്ചു ചേര്‍ത്ത അത്തരം ചില ദൃശ്യങ്ങളിലൂടെയാണ്‌
'പശു'
എന്ന ഈ കവിതയും വളരുന്നത്‌.

നാട്ടുവഴികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്‌ കയറുപൊട്ടിച്ച്‌ പാഞ്ഞുവരുന്നൊരു പയ്യിനെ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത മനുഷ്യരുണ്ടാവില്ല.
"മുന്നിലുള്ളതിനെ മുഴുവന്‍
‍കോര്‍ത്തുകളയും എന്ന " മട്ടിലുള്ള അതിന്റെ കുതറിയോടലിന്‌ ഒരു ദൂര പരിധിയുണ്ട്‌. അതെത്തുമ്പോഴേയ്ക്കും പശു കലഹം ഉപേക്ഷിച്ച്‌ വീണ്ടും ഒരു വളര്‍ത്തുമൃഗമായി മെരുങ്ങി നില്‍ക്കുന്നതു കാണാം. പിറകേ ഓടിയെത്തുന്ന ഉടമ നല്‍കുന്ന ശിക്ഷയും ഏറ്റുവാങ്ങിക്കഴിയുന്നതോടെ ഈ നാടന്‍ കലാപത്തിനു തിരശ്ശീല വീഴുന്നു.


"ഒരു ദിവസമെങ്കിലും
കെട്ടുപൊട്ടിച്ച്‌ ഓടിയില്ലെങ്കില്‍‍
സ്വാതന്ത്ര്യത്തെക്കുറിച്ച്‌
തനിക്കൊരു സ്വപ്നവുമില്ലെന്ന്" ഉടമ കരുതിയാലോ എന്ന പശുവിന്റെ വേവലാതിക്കും, എത്ര തവണ കയറു പൊട്ടിച്ചാലും എത്ര ദൂരം ഓടിയാലും തന്റെ അധികാര പരിധി കടന്നുപോകാന്‍ ഒരു വളര്‍ത്തുമൃഗത്തിനാവുമോ എന്ന ഉടമയുടെ ശങ്കയ്ക്കും അതാതു തലങ്ങളില്‍ ധനാത്മകമായ പരിഹാരമാകുന്നു പലായനം എന്ന ഈ അനുഷ്ഠാനം.

എല്ലാം കഴിഞ്ഞുള്ള മടക്കയാത്രയാവട്ടെ തൊട്ടുമുന്‍പ്‌ അമര്‍ത്തപ്പെട്ട കലാപത്തെ ഒരു അസംബന്ധനാടകമായി ചുരുക്കുന്നതും. ഏതു കാഴ്ച്ചക്കാരനും,
"ഇത്ര സൗമ്യരായ രണ്ടു ജീവികളാണോ
കുറച്ചുമുന്‍പ്‌ അങ്ങോട്ട്‌ പോയതെന്ന്" മൂക്കത്ത്‌ വിരല്‍ വയ്ക്കും വണ്ണം അവിശ്വസനീയം തന്നെയാണ്‌ ഈ സമരസപ്പെടലിന്റെ മനഃശാസ്ത്രം.അതിനു സ്വന്തം നിലയ്ക്കു തന്നെ ഒരു അനുഭവതലം അവകാശപ്പെടാനാവുന്നുമുണ്ട്‌.പക്ഷേ ഈ സാധാരണമായ ദൃശ്യാനുഭവത്തെ സൃഷ്ടിപരമായി സ്വതന്ത്രമാക്കി സ്വയം പെരുകുന്ന ഒരു ദാര്‍ശനിക വ്യഥയായ്‌ വളര്‍ത്തുന്നത്‌
"കയറുപൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു പിന്നീടെപ്പൊഴും അയവിറക്കുന്നത്‌." എന്ന നിരീക്ഷണമാണ്‌.

ഇവിടെനിന്നും കവിത പിന്നിലേയ്ക്ക്‌ സഞ്ചരിച്ച് അത് വന്ന വഴികളില്‍ ഒരു പുതിയ വെളിച്ചം വീഴ്ത്തിക്കൊണ്ട്‌ അനുഭവചക്രം പൂര്‍ത്തിയാക്കുന്നു. വായനക്കാരന്‍, അയവിറക്കുന്ന പശുവിന്റെ ശാന്തതയില്‍ നിന്നും കയറുപൊട്ടിക്കാനായി കുതറുന്ന അതിന്റെ പ്രാഗ്‌ രൂപത്തിന്റെ സ്ഫോടനാത്മകമായ നിഷേധത്തില്‍ ചെന്ന് ചേക്കേറുന്നു. ഓടി നിര്‍ത്തിയ ഇടത്തില്‍ നിന്നും ബാക്കിയായ ദൂരത്തേക്കുറിച്ചുള്ള സമസ്യകള്‍ ഉടലെടുക്കുന്നു.

പശു എന്തിനായി കയറുപൊട്ടിച്ചു എന്ന ചോദ്യത്തിന്‌
"സ്വാതന്ത്ര്യത്തെക്കുറിച്ച്‌
തനിക്കൊരു സ്വപ്നവുമില്ലെന്ന്
കരുതുമല്ലോ എന്നു കരുതിയാവണം" എന്ന ഈ മൂന്നുവരികള്‍ ഒരുത്തരം നിര്‍ദ്ദേശിക്കുന്നുണ്ട്‌. എങ്കിലും അമ്മായിയുടെ കരുതലുകളെ തിരുത്തുക എന്നതിലുപരി തന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് തനിക്കു തന്നെയുള്ള സ്വപ്നങ്ങളോട് നീതിപുലര്‍ത്താന്‍ വേണ്ടിയുള്ള ഒരു ശ്രമം ആയിരുന്നു ആ കയറുപൊട്ടിക്കല്‍ എന്നതിന്റെ വ്യക്തമായ സൂചനയാണ് മുന്നിലുള്ള എല്ലാറ്റിനേയും തകര്‍ത്തുകളയാന്‍ പോന്ന അതിന്റെ ആദ്യ ആവേഗം. അടിമത്തം തരുന്ന ഷണ്ഡമായ സുരക്ഷിതത്വത്തില്‍ തന്റെ അടിസ്ഥാനചോദനകള്‍ പോലും അലിഞ്ഞു തീരുന്നുവോ എന്ന അസ്തിത്വപരമായ ഭീതിയാവാം അതിന്റെ ഉറവിടം.

ഇഛാശക്തിയില്ലാത്ത സമരങ്ങളും ലക്ഷ്യബോധമില്ലാത്ത പരിവര്‍ത്തന ശ്രമങ്ങളും ചേര്‍ന്ന് അസംബന്ധമാക്കി മാറ്റിയ ഒരു സാമൂഹ്യജീവിതത്തിന്റെ കുതറിയോടലുകള്‍ക്ക്‌ അധികാരം കാലേക്കൂട്ടി കല്‌പിച്ചു തരുന്ന ദൂരങ്ങള്‍ക്കപ്പുറം പോകുവാനുള്ള ഊര്‍ജ്ജമുണ്ടാകുമോ എന്ന ഭയം‌ ഉത്തരാധുനിക മനുഷ്യാവസ്ഥയെ കുറെ സന്ദേഹങ്ങളില്‍ കൊണ്ടു ചെന്ന് കുരുക്കിയിട്ടിരിക്കുന്നു. ചെറുത്തുനില്‍പ്പുകളില്‍ വിശ്വാസം നഷ്ടപ്പെട്ട നമ്മുടെ ജനതയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കുതറിയോട്ടങ്ങളെല്ലാം അതു പിന്നിടുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തപ്പെടേണ്ടവയോ ഒരു പക്ഷേ വ്യര്‍ത്ഥം തന്നെയോ ആണ്‌. വിശ്വാസമര്‍പ്പിച്ചിരുന്ന പ്രത്യയശാസ്ത്രങ്ങള്‍ ഒക്കെ തകര്‍ക്കപ്പെടുമ്പോള്‍ അവയൊക്കെയും അപ്രായോഗികങ്ങളായ ഉട്ടോപ്പിയകളായിരുന്നു എന്ന വാദത്തോട് വിപ്ലവകാരികള്‍ തന്നെ സമരസപ്പെടുമ്പോള്‍ 'അച്ചുവേട്ടന്റെ കടയില്‍ ചായകുടിക്കുന്ന'വര്‍ക്ക്‌ മൂക്കത്ത്‌ വിരല്‍ വയ്ക്കുവാനേ കഴിയുന്നുള്ളു. പിടിക്കപ്പെട്ടു എന്ന ഒറ്റ കാരണം മതി അവരെ സംബന്ധിച്ചിടത്തോളം പശുവിന്റെ വിമോചന ശ്രമത്തെ പരിഹാസ്യമായി ഗണിക്കാന്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് അതിനോട് തോന്നുന്ന വികാരം ഒരു തരം ജാഡ്യമോ, വിപ്രതിപത്തി തന്നെയോ‍ ആണ്. പൊരുതുന്നവര്‍ മാത്രമേ തോല്‍പ്പിക്കപ്പെടുന്നൂള്ളു എന്ന പോരാട്ടത്തിന്റെ ചരിത്രം അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. മറ്റാരെങ്കിലും പൊരുതി ജയിച്ച്‌ തങ്ങളേയും മോചിപ്പിക്കണമെന്ന വര്‍ത്തമാന സമൂഹത്തിന്റെ അടിമമനസ്സാകണം ചായക്കടയിലെ കാഴ്ച്ചക്കാരുടെ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നത്.

പണ്ടെങ്ങോ നടത്തിയ ചില മുന്നേറ്റങ്ങളുടെ ഗൃഹാതുര സ്മരണകള്‍ അയവിറക്കിയും, വര്‍ത്തമാനത്തിന്റെ അഹിതയാഥാര്‍ത്ഥ്യങ്ങളുമായി സന്ധി ചെയ്തും തൊഴുത്തില്‍ കിടക്കുന്ന പശു ഒന്നിനോടും പ്രതികരിക്കാനാവാതെ അപാഹാസ്യമായ ഒരുതരം അരാഷ്ട്രീയ ജഡത്വത്തില്‍ ആണ്ടുപോയ നമ്മുടെ സമൂഹത്തെ പ്രതീകവല്‍ക്കരിക്കുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അതിന്റെ സ്വപ്നങ്ങളും ബോധ്യങ്ങളും പോലും പണ്ട് പിന്നിട്ട ആ രണ്ട് കിലോമീറ്ററില്‍ ചെന്ന് അണച്ചു നില്‍ക്കുകയാ‍ണ് എന്ന് കവി കുമ്പസരിക്കുന്നു. പക്ഷേ ആ ഏറ്റുപറച്ചിലില്‍‍ ഒളിഞ്ഞിരിക്കുന്ന കടുത്ത വിഷാദം കണ്ടെടുക്കുമ്പോഴാണ്‌ ഈ പശു എപ്പൊഴെങ്കിലും വീണ്ടും കയറുപൊട്ടിക്കണമെന്നും പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്റെ പച്ചപ്പിലേയ്ക്ക് എന്നെന്നേക്കുമായി രക്ഷപെടണമെന്നും ആഗ്രഹിക്കുന്ന കവിമനസ്സിലേയ്ക്ക്‌ നാം പ്രവേശിക്കുന്നത്‌. അപ്പോഴാണ്‌ പിടിച്ചു കെട്ടപ്പെട്ട പശു കവിയുമായും, ഓരോ വായനക്കാരനുമായും താദാത്മ്യം പ്രാപിക്കുന്നത്‌. അങ്ങനെ നമ്മളോരോരുത്തരുമായി മാറുന്ന പശുവിന്റെ അയവിറക്കല്‍ കേവലമായ ഗൃഹാതുരത്വം വിട്ട്‌ താനുമുള്‍‌പ്പെടുന്ന സമകാലിക സമൂഹത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ സ്തംഭനാവസ്ഥയ്ക്കെതിരെയുള്ള കവിയുടെ താക്കീതായി മാറുന്നു. അതിനെ നെഞ്ചേറ്റുന്ന മനസ്സുകളിലൊക്കെ വിഷ്ണുവിന്റെ ഈ 'പശു' ആത്മപരിശോധനയുടെ വിത്തുകള്‍ വിതയ്ക്കുക തന്നെ ചെയ്യും.

ഇവിടിതുവരെ